അമ്മ താര സംഘടന നിലം പതിച്ചു, ഇനി ആര്?

who will lead amma group: എല്ലാവരെയും ഞെട്ടിച്ച ഒരു വിഷയമായിരുന്നു അമ്മ സംഘടനയിലെ എല്ലാവരും രാജി വെച്ചത്. ഇനി അമ്മ സംഘടനയെ ആര് നയിക്കും ആരെല്ലാമാണ് ആ സ്ഥാനത്തേക്ക് കടന്നു വരിക എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്.മലയാള സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. സിദ്ദീഖും മോഹൻലാലും ബാബുരാജും ഉൾപ്പെടെ മുതിർന്ന തലമുറയിൽ പെട്ട എല്ലാ ഭാരവാഹികളും ഇതിനോടകം രാജി സമർപ്പിച്ചു കഴിഞ്ഞു. എന്നാൽ പ്രമുഖന്മാരായ മോഹൻലാൽ സിദ്ദീഖ് തുടങ്ങി ഒട്ടനവധി താരങ്ങൾ രാജിവെച്ചതോടെ അമ്മ സംഘടന അനാഥമായിരിക്കുകയാണ്. എന്നാൽ മികച്ച രീതിയിൽ സംഘടനയെ നയിക്കാൻ കെൽപ്പുളളവർ സിനിമ മേഖലയിൽ ഉണ്ട്.

സംഘടനയിലെ ജനറൽ സെക്രട്ടറി പദം അലങ്കരിക്കാൻ അനുയോജ്യമായവർ ആരുണ്ട് എന്ന ചോദ്യത്തിന് അനുയോജ്യമായ ആൾ ജഗദീഷ് ആണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പേരുണ്ട്. സ്ത്രീകളായ സഹപ്രവർത്തകർ അടക്കം അദ്ദേഹത്തെ പിൻതുണയ്ക്കുന്നുണ്ട് . അദ്ദേഹത്തിന്റെ നിഷ്പക്ഷതയും വിവിധ വിഷയങ്ങളിൽ അദ്ദേഹം കൈകൊണ്ട പക്വതയാർന്ന സമീപനങ്ങളും ആണ് അദ്ദേഹത്തിന് ഗുണം ആയത്. ജഗദീഷിനൊപ്പം ഉർവശിയുടെ പേരും ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉന്നയിക്കുന്നുണ്ട്. സ്ത്രീപ്രാതിനിധ്യവും ഇന്നേവരെ അമ്മയുടെ ഉന്നത പദവികളിൽ ഒരു വനിതാ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നതുമാണ് ഉർവശിയെ പിന്തുണയ്ക്കുന്നവർ ചൂണ്ടികാട്ടുന്നത് .

അതേ സമയം മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ രേവതി, പത്മപ്രിയ എന്നിവരെ ഈ പദവികളിലേക്ക് പരിഗണിക്കാവുന്നതാണെന്ന് ശ്വേതാ മേനോൻ അഭിപ്രായപ്പെടുന്നു. ശ്ഇതിനോട് യോജിക്കുന്ന വേറെയും അംഗങ്ങളുണ്ട്. ഡബ്യുസിസിയും അമ്മയും പരസ്പരം ഒരുമിച്ച് പ്രവർത്തിക്കണമെന്നും ‘അമ്മ’യുടെ സ്ത്രീവിരുദ്ധത എന്ന ആരോപണത്തിന് അറുതി വരുത്തണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട് . പാർവതി തിരുവോത്തിന്റെ പേരാണ് ഇവരിൽ ചിലർ ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉയർത്തുന്നത്. എന്തുകൊണ്ട് ശ്വേതാ മേനോന് ഈ സ്ഥാനത്തേയ്ക്ക് വന്നുകൂടാ എന്ന് ചോദിക്കുന്നുമുണ്ട് . നിലവിൽ വലിയ തിരക്കുകളില്ലാത്ത ശ്വേതയ്ക്ക് സംഘടനാ പ്രവർത്തനത്തിനായി കൂടുതൽ സമയം കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നും ശ്വേതയെ പിന്തുണയ്ക്കുന്നവർ പറയുന്നു . എന്നാൽ മുംബൈയിൽ സ്ഥിര താമസമായ ശ്വേത ചുമതല ഏറ്റെടുത്തേക്കില്ലെന്നാണ് കരുതപ്പെടുന്നത്. ഇതെല്ലാം അനുമാനങ്ങളും ചർച്ചകളുമാണ്

പ്രസിഡന്റ് സ്ഥാനത്ത് സുരേഷ് ഗോപി വന്നുകൂടെ എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരാൾ ആ സ്ഥഥാനത്ത് വരുന്നത് അമ്മയുടെ മുഖം നഷ്ട‌പ്പെടാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇടതുപക്ഷ സഹയാത്രികനായ ഇന്നസന്റ് എം.പി ‘അമ്മ’ പ്രസിഡന്റായിരുന്ന ചരിത്രവും ചൂണ്ടികാട്ടുന്നു. അമ്മയുടെ പ്രസിഡന്റാകാൻ നിലയിൽ ഏറ്റവും യോജിച്ച വ്യക്തി പൃഥ്വിരാജാണെന്ന അഭിപ്രായം ശ്വേതാ മേനോൻ പരസ്യമായി പറഞ്ഞു. രണ്ട് കാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാട്ടുന്നത്.

who will lead amma group

ഒന്ന് പുതിയ കാലത്തെ അറിയുന്ന പുതിയ കാഴ്ചപ്പാടുകൾ ഉൾക്കൊളളുന്ന യുവതലമുറയുടെ പ്രതിനിധിയായ ഒരാൾ, അനീതിക്കെതിരെ പോരാടുന്ന ധാർമികതയെ മുറുകെ പിടിക്കുന്ന വ്യക്‌തി എന്ന പ്രതിച്‌ഛായയും പൃഥ്വിക്കുണ്ട്. അമ്മയിൽ തെറ്റുകൾ സംഭവിച്ചുവെന്നും ഒരു ശുദ്ധീകരണ പ്രക്രിയ അനിവാര്യമാണെന്നും കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും നടപടികൾ വേണമെന്ന് പൃഥ്വിരാജും വ്യക്തമാക്കി.

എന്തുകൊണ്ട് ഒരു വനിത സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് വന്നു കൂടാ എന്നാണ് പൃഥ്വിരാജ് ഉയർത്തുന്ന വാദം. അങ്ങനെയൊരു നീക്കമുണ്ടായാൽ ഉർവശി, രേവതി, ശോഭന, പാർവതി തിരുവോത്ത് എന്നീ പേരുകളൊക്കെ പരിഗണിക്കപെടും . എന്നാൽ ഈ വിഷയങ്ങളിലൊക്കെ മൗനം പാലിക്കുകയാണ് മമ്മൂട്ടി. നിലവിൽ ‘അമ്മ’യുടെ പ്രവർത്തനങ്ങളിൽ സജീവമല്ല എന്ന വാദം പറഞ്ഞ് ഒഴിയാമെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തിൽ എന്തുകൊണ്ട് മുന്നോട്ട് വരുന്നില്ല എന്ന ചോദ്യം പ്രസക്‌തമാണ്. എന്തായാലും മൂന്ന് മാസത്തിനുളളിൽ പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നാണ് സ്ഥാനമൊഴിഞ്ഞ പ്രെസിഡന്റായ മോഹൻലാൽ പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.